Tuesday, 31 July 2012

വേണുക്കുട്ടൻ നായർക്ക് സഹായവുമായി മന്ത്രി ആസ്പത്രിയിൽ



സ്വന്തം ലേഖകൻ
തിരുവനന്തപുരം: ജനറൽ  വാർഡിലെ തിരക്കിലൊരാളായി, നിരത്തിയിട്ട കിടക്കകളിലൊന്നിൽ മലയാളത്തിലെ നാടകാചാര്യൻ അനാഥനെപ്പോലെ കിടക്കുന്നതുകണ്ട് മന്ത്രിയും വികാരാധീനനായി.
      കരം പിടിച്ച് മന്ത്രി സുഖവിവരം തിരക്കിയപ്പോൾ വേദനകൾ മറന്ന് മുഖത്ത് സന്തോഷം തെളിഞ്ഞു. അവശതകളുമായി ആയുർവേദകോളേജ് ആസ്പത്രിയിൽ ചികിൽസയിൽ കഴിയുന്ന നാടകാചാര്യൻ പി.കെ.വേണുക്കുട്ടൻ നായരെ കാണാനാണ് മന്ത്രി കെ.സി.ജോസഫ് എത്തിയത്.
       അവശതകൾക്കും പരാധീനതകൾക്കും നടുവിൽ ഓർമ്മപോലും നഷ്ടപ്പെട്ട് കഴിയുന്ന വേണുക്കുട്ടൻ നായരെക്കുറിച്ച് മാതൃഭൂമി പ്രസിധീകരിച്ച വാർത്ത ശ്രദ്ധയിൽ പെട്ടാണ് മന്ത്രി ആസ്പത്രിയിലെത്തിയത്.  ഇദ്ദേഹത്തിന്റെ ചികിൽസാ ചെലവുകൾ സർക്കാർ വഹിക്കുമെന്നറിയിച്ച മന്ത്രി സാംസ്കാരിക വകുപ്പിന്റെ ധനസഹായവും വാഗ്ദാനം ചെയ്തു.
      തന്നെ കാണാൻ വന്നത് മന്ത്രിയാണെന്നറിഞ്ഞതോടെ വേണുക്കുട്ടൻ നായർ അവശതകൾ മറന്ന് മന്ത്രിയുടെ കൈ പിടിച്ചു.  എഴുന്നേറ്റിരിക്കാൻ ആഗ്രഹമുണ്ടെ ങ്കിലും  അതിനു സാധിക്കാത്തതിൽ സ്വയം പരിഭവിച്ച് ചിരിച്ചു. ഭാര്യ ആശാ സുവർണ്ണരേഖയോടും ഡോക്ടർമാരോടും സുഖവിവരങ്ങൾ തിരക്കിയാണ് മന്ത്രിയും പാലോട് രവി എം.എൽ.എയും മടങ്ങിയത്.
           ആസ്പത്രി അധികൃതരുമായി സംസാരിച്ച മന്ത്രി ഇദ്ദേഹത്തിന് എത്രയും വേഗം പേവാർഡ് ലഭ്യമാക്കാണമെന്നും നിർദ്ദേശിച്ചു.  പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾക്കാണ് ഇപ്പോൾ ചികിൽസ നൽകുന്നതെന്ന് സൂപ്രണ്ട് ഡോ. മാധുരീദേവി മന്ത്രിയെ ധരിപ്പിച്ചു.  പേവാർഡ് ഒഴിവുണ്ടായാലുടൻ ഇദ്ദേഹത്തെ മാറ്റുമെന്നും സൂപ്രണ്ട് പറഞ്ഞു.
        രണ്ടാഴ്ചയോളമായി വേണുക്കുട്ടൻ നായർ ഇവിടെ ചികിൽസയിലാണ്.  അന്നാകരേനിന ഉൾപ്പെടെയുള്ള പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വേണുക്കുട്ടൻ നായർക്ക് നാലുതവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരവും സമഗ്രസംഭാവനയ്ക്കുള്ള സംഗീത നാടക അക്കാദമി പുരസ്കാരവുമുൾപ്പെടെ ലഭിച്ചിട്ടുണ്ട്.
      സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ കൂടിയായിരുന്ന ഇദ്ദേഹം ഏറെ നാളായി കടുത്ത സാമ്പത്തിക പരാധീനതകൾക്കും രോഗത്തിനും നടുവിൽ ഒറ്റപ്പെട്ടു കഴിയുകയാണ്.  ഭാര്യ  ആശാ സുവർണ്ണരേഖ മാത്രമാണ് ആശ്രയം.  സ്വന്തമായി വീടുപോലുമില്ലാത്ത ഇദ്ദേഹം ആശയുടെ സഹോദരി ശാന്തകുമാരിയുടെ ആറ്റുകാലിലെ വീട്ടിലായിരുന്നു താമസം.  മാതൃഭൂമി വാർത്തയെ തുടർന്ന് സൂര്യ കൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ കൂട്ടായ്മ രൂപവൽക്കരിച്ച് സഹായമെത്തിച്ച തൊഴിച്ചാൽ മറ്റുസഹായമൊന്നും ലഭിച്ചിട്ടില്ല.
        കേസിൽ പെടുകയും ഏറെ വിവാദമുണ്ടാവുകയും ചെയ്ത സംഭവത്തെ തുടർന്നാണ് ഇദ്ദേഹത്തിന്റെ നാടകജീവിതത്തിനു തന്നെ തിരശ്ശീല വീണത്.  ഹൈക്കോടതിയിലുള്ള ഈ കേസിൽ അപ്പീൽ നടപടികൾ വേഗത്തിലാക്കണമെന്നാ വശ്യപ്പെട്ട് ഭാര്യ ആശ മന്ത്രിക്ക് നിവേദനം നൽകി.  നിവേദനം വായിച്ച ശേഷം ഉചിതമായ നടപടികളെടുക്കുമെന്ന് മന്ത്രി ഉറപ്പൂ നൽകി.
( മാതൃഭൂമി  2012 ജൂൺ 22 വെള്ളിയാഴ്ച )

No comments:

Post a Comment